വത്തിക്കാന്‍ സിറ്റി: റഷ്യൻ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന യുക്രെയ്നിലെ ജനതയ്ക്ക് വീണ്ടും സഹായമെത്തിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. റഷ്യൻ വ്യോമാക്രമണങ്ങൾ കനത്ത നാശം വിതച്ച സാപ്പോറിഷ്യ മേഖലയിലേക്കാണ് ആയിരത്തിലധികം ഇലക്ട്രിക് ഹീറ്ററുകൾ അടങ്ങിയ സഹായം മാർപാപ്പ അയച്ചത്.
മാർപാപ്പയുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കർദിനാൾ കോൺറാഡ് ക്രായവിസ്കിയുടെ നേതൃത്വത്തിലുള്ള ഓഫീസ് അയച്ച വസ്തുക്കളില്‍ പത്തു ലക്ഷം യൂറോയുടെ അവശ്യമരുന്നുകളും ഉള്‍പ്പെടുന്നു. ഫോണ്ടാസിയോൺ ബാൻകോ ഫാർമസ്യൂട്ടിക്കോ കമ്പനിയാണ് മരുന്നുകള്‍ വത്തിക്കാനു ലഭ്യമാക്കിയത്.
അതിശൈത്യം രൂക്ഷമായ യുക്രെയ്നില്‍ റഷ്യൻ വ്യോമാക്രമണത്തെത്തുടർന്ന് അടിസ്ഥാന ഊർജ സൗകര്യങ്ങൾ തകർന്നതിനാൽ ഖാർകീവ്, സാപ്പോറിഷ്യ മേഖലകളില്‍ എണ്ണൂറിലധികം കുടുംബങ്ങൾ വലിയ ദുരിതമനുഭവിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചൂട് ലഭ്യമാക്കുന്ന ഹീറ്ററുകൾ എത്തിച്ചത്.
രണ്ടാഴ്ച മുന്‍പ് ഊർജ പ്രതിസന്ധിയെ മറികടക്കാന്‍ മാര്‍പാപ്പയുടെ ഉപവി പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയം വഴി 80 വൈദ്യുതി ജനറേറ്ററുകളും മരുന്നുകളും അവശ്യവസ്തുക്കളും മൂന്നു ട്രക്കുകളിലായി യുക്രെയ്നിലെ വിവിധ ഭാഗങ്ങളിൽ എത്തിച്ചിരുന്നു.
യുദ്ധം നാലാം വർഷത്തിലേക്കു പ്രവേശിച്ചതോടെ യുക്രെയ്ൻ ജനത അതീവദുരിതത്തിലാണ്. നൂറുകണക്കിന് വീടുകൾ ആക്രമണത്തിൽ തകർന്നു. പല കുടുംബങ്ങളും ഛിന്നഭിന്നമായി. ജീവനുവേണ്ടി പലായനം ചെയ്യുന്ന സാധാരണക്കാരുടെ കാഴ്ചയാണ് എങ്ങും.
പുരുഷന്മാരെല്ലാം യുദ്ധമുന്നണിയിലായതിനാൽ വീടുകളിൽ സ്ത്രീകളും കുട്ടികളും നരകയാതന അനുഭവിക്കുന്നു. യുദ്ധമുന്നണിയിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ഏറിയതോടെ നിരവധി കുടുംബങ്ങളാണ് അനാഥമായിരിക്കുന്നത്.